
റാന്നി ഇടപ്പാവൂരിൽ വയോധികയുടെ കഴുത്തിലെ മാല മുറിച്ചെടുത്തു രക്ഷപ്പെട്ട മോഷ്ടാവിനെ പിടികൂടി
പത്തനംതിട്ട റാന്നി ഇടപ്പാവൂരിൽ വീട് ചോദിക്കാനെന്ന വ്യാജേന സ്കൂട്ടർ ഓടിച്ച് അരികിലെത്തിയശേഷം വയോധികയുടെ കഴുത്തിലെ മാല കട്ടർ ഉപയോഗിച്ച് മുറിച്ചെടുക്കുകയും, തടയാൻ ശ്രമിച്ചപ്പോൾ വസ്ത്രം വലിച്ചുകീറി അപമാനിക്കുകയും ചെയ്ത മോഷ്ടാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പട്ടാഴി കന്നിമേൽ പന്തപ്ലാവ് ചിത്രാലയം വീട്ടിൽ എസ് ശരത് (33) ആണ് പിടിയിലായത്. കേസിൽ ഇയാൾ ഒന്നാം പ്രതിയാണ്. സംഭവത്തിൽ ഉൾപ്പെട്ട രണ്ടാം പ്രതി കൊല്ലം പട്ടാഴി പന്തപ്ലാവ് ,ശംഭു ഭവനത്തിൽ ആദർശ് രവീന്ദ്ര(26) നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 5 ന് വൈകിട്ട് ഏഴോടെ 63 കാരിയായ വീട്ടമ്മ ഭർത്താവിൻെറ കുടുംബ വീട്ടിൽ നിന്നും പുറത്ത് റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് പ്രതികൾ സ്കൂട്ടറിലെത്തി മാല കവർന്നത്. ഇടപ്പാവൂർ ക്ഷേത്രത്തിന് സമീപമുള്ള ഇടവഴിയിൽ കൂടി നടന്ന് പോയ ഇടപ്പാവൂർ സ്വദേശിനിയായ 63 കാരിയുടെ സ്വർണമാലയാണ് സ്കൂട്ടറിലെത്തിയ മോഷ്ടാക്കൾ കവർന്നെടുത്തത്. സ്ഥലത്തെ ഒരു വീട് അന്വേഷിക്കാനെന്ന വ്യാജേന ഇവരെ സമീപിച്ച പ്രതികളിൽ സ്കൂട്ടറിന് പിന്നിൽ ഇരുന്നു യാത്ര ചെയ്ത ശരത് ആണ് ആക്രമിച്ചത്.
ആദർശാണ് സ്കൂട്ടർ ഓടിച്ചത്, കൈയ്യിൽ കരുതിയ കട്ടർകൊണ്ട് ശരത് ഇവരുടെ അടുത്ത് ചെന്ന് കഴുത്തിൽ കിടന്ന 16 ഗ്രാം തൂക്കം വരുന്ന സ്വർണമാല മുറിച്ചെടുത്തു. കവർച്ച തടയാൻ ശ്രമിച്ച വയോധികയുടെ ബ്ലൌസ് ഇയാൾ വലിച്ച് കീറി അപമാനിക്കുകയും ചെയ്തു. മാലയ്ക്ക് 1,70,000 രൂപ വിലവരും. ബഹളം കേട്ട് വീട്ടിൽ നിന്നും ഓടിയെത്തിയ മകൻ സന്ദീപ് ആദർശിനെ ഓടിച്ചിട്ട് പിടികൂടിയെങ്കിലും ശരത് രക്ഷപ്പെട്ടിരുന്നു. രണ്ട് കഷ്ണമായ മാലയുമായാണ് ഇയാൾ രക്ഷപ്പെട്ടത്. കോയിപ്രം പോലീസ് ഉടനെതന്നെ സ്ഥലത്തെത്തി ആദർശിനെ കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഒന്നാം പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.തുടർന്ന്, ജില്ല പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ, കുളക്കട തുരുത്തിയമ്പലത്തിലെ ബന്ധുവീട്ടിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് ഇന്നലെ പോലീസ് സംഘം അവിടെയെത്തി ഇയാളെ പിടികൂടി. വിശദമായി ചോദ്യം ചെയ്യുകയും, ഷർട്ടിന്റെ പോക്കറ്റിൽ നിന്നും മാല കണ്ടെടുക്കുകയും ചെയ്തു. മൊബൈൽ ഫോൺ പിടിച്ചെടുത്തു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും, സംഭവസ്ഥലത്ത് എത്തിച്ച് സാക്ഷികളെ കാണിച്ച് തിരിച്ചറിയുകയും ചെയ്ത ശേഷം വ്യാഴം രാവിലെ 9 ന് അറസ്റ്റ് രേഖപ്പെടുത്തി. സ്ഥലത്ത് തെളിവെടുപ്പുനടത്തി കട്ടർ കണ്ടെടുത്തു. കട്ടർ കൊണ്ട് മുറിക്കാൻ പിടിച്ചുവലിച്ചപ്പോൾ പൊട്ടിപ്പോയ മാലയുമായി ഓടിരക്ഷപ്പെടാൻ ശ്രമിച്ച ശരത്തിനെ വയോധിക പിടിച്ചുനിർത്തി. ഈ സമയം ഇയാൾ ഇവരുടെ വസ്ത്രം വലിച്ചുകീറി അപമാനിക്കുകയും, കട്ടർ ഉപേക്ഷിച്ചശേഷം മാലയുമായി കടക്കുകയുമായിരുന്നെന്ന് അന്വേഷണത്തിൽ പോലീസിന് വ്യക്തമായി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ് ഐ ഷൈജു, എസ് സി പി ഓ മാരായ നെബു, ഷെബാന, സി പി ഓമാരായ അനന്തു സാബു, വിഷ്ണു, അരുൺകുമാർ, അക്ഷയ് എന്നിവരാണ് ഉണ്ടായിരുന്നത്



