
റാന്നി വടശ്ശേരിക്കര ടൗണിനടുത്ത് കാട്ടാന ഇറങ്ങുന്നത് തടയുന്നതിന് സോളാർ വേലിയുടെ നിർമ്മാണം വനം വകുപ്പ് ആരംഭിച്ചു
റാന്നി വടശ്ശേരിക്കര ടൗണിനടുത്ത് കാട്ടാന ഇറങ്ങുന്നത് തടയുന്നതിന് സോളാർ വേലിയുടെ നിർമ്മാണം വനം വകുപ്പ് ആരംഭിച്ചു.
വന്യജീവി ആക്രമണം തടയുന്നതിന് വടശ്ശേരിക്കരയിൽ നബാർഡ് സഹായത്തോടെ നടപ്പിലാക്കുന്ന സോളാർ ഫെൻസിങ്ങിന്റെ നിർമ്മാണ പ്രവർത്തികൾ ആണ് പ്രത്യേക സാഹചര്യത്തിൽ അടിയന്തരമായി ആരംഭിച്ചത്.
45 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. ആദ്യം കരാർ ഏറ്റെടുത്ത സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരള പദ്ധതി നിർവഹണത്തിൽ കാലതാമസം വരുത്തിയതിനേ തുടർന്ന് അവരെ കരാറിൽ നിന്ന് ഒഴിവാക്കി. കേരള ആർട്ടിസാൻ കോർപ്പറേഷൻ ലിമിറ്റഡ് പദ്ധതി ഏറ്റെടുക്കുകയുണ്ടായി. ഇതിന്റെ ഉപകരാർ ഏറ്റെടുത്ത കരാറുകാരൻ അയാളുടെ സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതി ആരംഭിക്കുന്നതിൽ കാലതാമസം വരുത്തുകയുണ്ടായി. തുടർന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎയും ജില്ലാ കളക്ടറും വിഷയത്തിൽ ഇടപെട്ട് കരാറുകാരന് നോട്ടീസ് നൽകി വിളിച്ചുവരുത്തുകയായിരുന്നു. കുമ്പളത്താമണ്ണിൽ 4 കിലോമീറ്റർ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപയും ഒളികല്ല് പ്രദേശത്ത് എട്ടു കിലോമീറ്റർ ഫെൻസിങ് സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപയുമാണ് ചിലവിടുന്നത്. കുമ്പളത്താമണ്ണിലാണ് പണികൾ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് ഇത് പൂർത്തിയാകുന്നതോടെ ഒളികല്ല് ഭാഗത്തെ പണികൾ ആരംഭിക്കും. ഇതിനായുള്ള സാമഗ്രികളും സൈറ്റിൽ എത്തിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ സോളാർവേലി സ്ഥാപിക്കുന്നതോടെ പ്രദേശത്തെ വന്യജീവികളുടെ ആക്രമണം വലിയൊരളവിൽ പ്രതിരോധിക്കുന്നതിന് സാധിക്കും. മണിയാർ പ്രദേശത്ത് എംഎൽഎ ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് ഫെൻസിംഗ് സ്ഥാപിച്ചിരുന്നു അവിടെ ഒരു പരിധിവരെ ജീവികളുടെ സാന്നിധ്യം ഒഴിവാക്കുവാൻ സാധിച്ചിട്ടുണ്ട്.



