
വീടുകളിൽനിന്നും ആഹാരസാധനങ്ങൾ മോഷണം പോകുന്നസംഭവം : പോലീസിന്റെ നേതൃത്വത്തിൽ കാടുകയറി തിരച്ചിൽ നടത്തി
വനമേഖലയോടുചേർന്ന പ്രദേശങ്ങളിലെ വീടുകളിൽനിന്നും ആഹാരസാധനങ്ങൾ മോഷണം പോകുന്നസംഭവങ്ങളുമായിനബന്ധപ്പെട്ടു കാട്ടിനുള്ളിൽ സംയുക്ത പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവിയുടെനിർദേശപ്രകാരമായിരുന്നു തെരച്ചിൽ. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ ശ്രീകുമാറിന്റെയും, കോന്നി ഡി വൈ എസ് പി അജയനാഥിന്റെയും മേൽനോട്ടത്തിൽ പോലീസ്, വനം വകുപ്പുമായി ചേർന്ന് ഇന്ന് പുലർച്ചെ മുതൽ പകൽ മുഴുവൻ കാടുകയറിയുള്ള തെരച്ചിലാണ് നടത്തിയത്. ജില്ലാ പോലീസിന്റെ ഡ്രോണിന്റെസഹായത്തോടെയായിരുന്നു പരിശോധന. അടിയന്തിര സാഹചര്യം നേരിടുന്നതിനു മുൻകരുതലായി ആംബുലൻസ്, മെഡിക്കൽ സംഘം എന്നിവയും ഏർപ്പാടാക്കിയിരുന്നു. കൊച്ചു കോയിക്കൽ, ഗുരുനാഥൻ മണ്ണ്, കൊക്കാത്തോട് എന്നീ റേഞ്ചുകളിൽ വരുന്ന വനപ്രദേശങ്ങളിലാണ് മൂന്ന് സംഘമായി തിരിഞ്ഞുള്ള തെരച്ചിൽ നടത്തിയത്.തണ്ണിത്തോട് പോലീസ് ഇൻസ്‌പെക്ടർ വിജയരാഘവൻ, ചിറ്റാർ പോലീസ് ഇൻസ്‌പെക്ടർ ബി രാജഗോപാൽ എന്നിവർ നേതൃത്വം നൽകി.സീതത്തോട് പഞ്ചായത്തിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന.കഴിഞ്ഞിടെ ഗുഡ്രിക്കൽ വടശ്ശേരിക്കര വനം റേഞ്ചുകളുടെ പരിധിയിൽ ഇത്തരം മോഷണസംഭവങ്ങൾ തുടരെ നടന്നിരുന്നു. വീടുകളിൽ നിന്നും പാകം ചെയ്ത ഭക്ഷണസാധനങ്ങളും പാചകത്തിനുള്ള സാധനങ്ങളും പാത്രങ്ങളും മറ്റുമാണ് മോഷ്ടിക്കപ്പെട്ടത്. ഇതിന്റെ പേരിൽ ചിറ്റാർ പോലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതാണ്. വിശദമായ അന്വേഷണം നടന്നെങ്കിലും വ്യക്തമായ സൂചനകൾ ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് പോലീസും വനം വകുപ്പും ചേർന്ന് ഡ്രോണിന്റെ സഹായത്താൽ വനത്തിനുള്ളിൽ സംയുക്ത തെരച്ചിൽ നടത്താൻ തീരുമാനിച്ചത്. ഇതിനായി മലപ്പുറം അരീക്കോട് ആസ്ഥാനമായ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്(എസ് ഓ ജി )സംഘത്തെ സ്ഥലത്ത് എത്തിച്ചിരുന്നു. ഇവരുടെ സംഘത്തിൽ ഓഫീസർമാർ ഉൾപ്പെടെ 27 അംഗങ്ങളാണ് ഉണ്ടായിരുന്നത്. മൂഴിയാർ, കൊച്ചുകോയിക്കൽ, ഗുരുനാഥൻമണ്ണ്, തണ്ണിത്തോട്, ചിറ്റാർ, ഫോറെസ്റ്റ് ഓഫീസുകൾ ഉൾപ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ, ലോക്കൽ പോലീസ്, സ്പെഷ്യൽ ബ്രാഞ്ച് പോലീസ് എന്നിവ ചേർന്ന് ഇന്ന് പുലർച്ചെ ഗുരുനാഥൻമണ്ണ് വാഴപ്പാറ, കൊച്ചുകോയിക്കൽ വേലുത്തോട്, കൊക്കത്തോട് നെല്ലിക്കപ്പാറ വനപ്രദേശങ്ങളിൽ തെരച്ചിൽ ആരംഭിച്ചു. ചിറ്റാർ, മൂഴിയാർ, തണ്ണിത്തോട്, കോന്നി പോലീസ് സ്റ്റേഷനികളിലെ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. പകൽ മുഴുവൻ നീണ്ട പരിശോധനയിൽ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. മോഷ്ടാക്കളുടെയോ നായാട്ടുസംഘങ്ങളുടെയോ വേറെ ഏതെങ്കിലും സംശയിക്കത്തക്ക ഗ്രൂപ്പുകളുടെയോ സാന്നിധ്യം സംബന്ധിച്ച തെളിവുകൾ ലഭ്യമായില്ല.തേൻ ശേഖരിക്കാനും മറ്റും പോയ ആദിവാസികളായ ചിലരെ കണ്ടു, കാര്യങ്ങൾ തിരക്കിയെങ്കിലും സംശയകരമായ വിവരങ്ങൾലഭിച്ചില്ല.ഗുരുനാഥൻമണ്ണ് വാഴപ്പാറ മേഖലയിൽ തണ്ണിത്തോട് പോലീസ് ഇൻസ്‌പെക്ടർ വിജയരാഘവൻ നേതൃത്വം നൽകി. പോലീസ് ഉദ്യോഗസ്ഥരായ ശരത്, സുരേഷ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ
നിതിൻ, രണ്ടു ഡ്രോൺ പറത്തൽ വിദഗ്‌ദ്ധർ എസ് ഓ ജിയിലെ പോലീസ് ഇൻസ്‌പെക്ടർ കൃഷ്ണയും 8 കമാൻഡോകളും 3 വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
കൊച്ചുകോയിക്കൽ വേലുത്തോട് ഭാഗങ്ങളിൽ നടത്തിയ തെരച്ചിലിൽ എ എസ് ഐ അഭിലാഷ്, പോലീസ് ഉദ്യോഗസ്ഥരായ ഷൈജു, ജോമോൻ, സ്പെഷ്യൽ ബ്രാഞ്ചിലെ ജിത്ത്, എസ് ഓ ജി എസ് ഐ രതീഷ്, 8 കമാൻഡോകളും, 4 വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കൊക്കത്തോട് നെല്ലിക്കപ്പാറ മേഖലയിൽ എസ് ഐ അനിൽ കുമാർ, എ എസ് ഐ മഹമൂദ്, സി പി ഓമാരായ കലേഷ്, രാകേഷ്, 8 എസ് ഓ ജി കമാൻഡോകളും, സ്പെഷ്യൽ ബ്രാഞ്ച് യൂണിറ്റിലെ സലിം, 4 വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് തുടർന്നും മേഖലയിൽ പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.



