വിവിധ വകുപ്പുകളുടെ മൂന്നാമത്തെ അവലോകനയോഗം സന്നിധാനത്ത് നടന്നു. ദേവസ്വം ബോർഡ് കോൺഫറൻസ് ഹാളിൽ ഇന്ന് രാവിലെ 11 നാണ് എ ഡി എം അരുൺ കുമാറിന്റെ അധ്യക്ഷതയിൽ യോഗം നടന്നത്. സന്നിധാനം സ്പെഷ്യൽ ഓഫീസർ ബിജു കെ സ്റ്റീഫൻ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ഓഫീസർ വി സുനിൽ കുമാർ, ജോയിന്റ് സ്പെഷ്യൽ ഓഫീസർ യോഗേഷ് മാണ്ട്യ, അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർ ആർ ശ്രീകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പോലീസ്, അഗ്നിശമനസേവാ വിഭാഗം, എക്‌സൈസ്, റവന്യൂ, മലിനീകരണനിയന്ത്രണബോർഡ്, ദേവസ്വം ബോർഡ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്തു. തീർത്ഥാടനകാലം പൂർണവിജയമാക്കാൻ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് തുടർന്നും നീങ്ങുമെന്ന് എ ഡി എം പറഞ്ഞു. എല്ലാ വകുപ്പുകളുടെയും പ്രവർത്തനം മികച്ചതാണെന്ന് ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു. പോലീസ് സംബന്ധമായ പ്രവർത്തനങ്ങൾ സ്പെഷ്യൽ ഓഫീസർ വിശദീകരിച്ചു. പാമ്പുകടിയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ അടിയന്തിര നടപടിക്കായി വനം വകുപ്പുമായി ഏകോപിച്ച് പ്രവർത്തിക്കാൻ ഫോൺ നമ്പർ വേണ്ടതുണ്ടെന്നും, നടപ്പന്തലിൽ സെഗ്മെന്റുകളുമായി ബന്ധപ്പെട്ട്, ഏത് സെഗ്മെന്റ് ആണ് തുറക്കുന്നതെന്ന് കാണിക്കുന്ന ഡിജിറ്റൽ ബോർഡ് സ്ഥാപിക്കണമെന്നും, കനത്ത മഴയുടെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ കാനന പാതയിലും പമ്പയിലുമൊക്കെ സുരക്ഷാക്രമീകരണങ്ങൾ നടത്തണമെന്നും, സന്നിധാനത്ത് ഗ്യാസ് ഗോഡൗണിന്റെ ഭാഗത്ത് മുൻകരുതൽ ബോർഡുകൾ സ്ഥാപിക്കണമെന്നും മറ്റും ആവശ്യമുയർന്നു.