
പതിനാറുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത അഭിഭാഷകൻ പ്രതിയായ കേസിൽ കുട്ടിയുടെ ബന്ധുവായ സ്ത്രീ അറസ്റ്റിലായി
പ്രായപൂർത്തിയാകാത്തപെൺകുട്ടിയെ അഭിഭാഷകൻ ബലം പ്രയോഗിച്ച് മദ്യം കൊടുത്ത് മയക്കി ക്രൂരമായി ബലാൽസംഗത്തിന് പലതവണ വിധേയയാക്കുകയും, ലൈംഗിക വൈകൃതങ്ങൾക്കും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കുകയും ചെയ്ത കേസിൽ കുട്ടിയുടെ ബന്ധുവായ സ്ത്രീ പിടിയിൽ. കോന്നി സ്വദേശിനിയായ 41 കാരിയെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കേസിൽ രണ്ടാം പ്രതിയാണ്. മാതാവിന്റെ സാമീപ്യമില്ലാത്ത കുട്ടിയെ സംരക്ഷിക്കാൻ ചുമതലയുള്ള പ്രതി അഭിഭാഷകനായ ഒന്നാം പ്രതിക്ക്, ബലാൽസംഗത്തിനും ലൈംഗിക അതിക്രമങ്ങൾക്കും വിധേയയാക്കിക്കൊടുക്കുകയാണ് ചെയ്തത്. ഒന്നാം പ്രതി നൗഷാദ് (46) ഒളിവിലാണ്, ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.
കഴിഞ്ഞവർഷം ജൂൺ 10 ന് കോഴഞ്ചേരിയിലെ ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് ആദ്യമായി പീഡിപ്പിച്ചത്. മദ്യം നൽകി മയക്കി അവശയാക്കിയശേഷമായിരുന്നു ഇയാൾ കുട്ടിയെ ലൈംഗിക വൈകൃതങ്ങൾക്കും പീഡനങ്ങൾക്കും ഇരയാക്കിയത്. കഠിനമായ ലൈംഗികവൈകൃതങ്ങൾ കാട്ടിയതുകാരണം കുട്ടിക്ക് രക്തസ്രാവവുമുണ്ടായി. ഈവർഷം ജൂൺ വരെ പലതരത്തിലുള്ള ലൈംഗിക പീഡനങ്ങൾ ഇയാൾ തുടർന്നു. ശരീരഭാഗങ്ങൾ കടിച്ചുമുറിച്ചും പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയയാക്കിയ പ്രതി പത്തനംതിട്ട കുമ്പഴയിലെ ഹോട്ടലിൽ വച്ചും പലതവണ പീഡിപ്പിച്ചു. ഇയാൾക്ക് എല്ലാ സൗകര്യങ്ങളും ഒത്താശയും ചെയ്തുകൊടുത്തത് ബിൻസിയാണ്.
പ്ലസ് വൺ വെക്കേഷൻ കാലയളവിൽ എറണാകുളത്ത് എത്തിച്ചും അഭിഭാഷകൻ കുട്ടിയെ ക്രൂര ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാൽ തങ്ങളുടെ കൈവശം പീഡനദൃശ്യങ്ങൾ ഉണ്ടെന്നും, അതുവച്ച് അച്ഛനെയും മകളെയും കുടുക്കുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. പത്തനംതിട്ട ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ നിന്നും വിവരം കിട്ടിയത് പ്രകാരം, കോഴഞ്ചേരി വൺ സ്റ്റോപ്പ് സെന്ററിൽ പാർപ്പിച്ചുവന്ന പെൺകുട്ടിയെ, അവിടെയെത്തി വനിതാപൊലീസ് വിശദമായ മൊഴിയെടുത്തു. തുടർന്ന് കോന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ആദ്യം പീഡനം നടന്നത് ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ആറന്മുളക്ക് കൈമാറി. ആറന്മുള പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ നിന്നും വിക്ടിം ലെയ്സ്ൺ ഓഫീസറെ നിയമിക്കുകയും, കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുകയും ചെയ്തു. പ്രതികൾക്കെതിരെ കേസെടുത്തത് സംബന്ധിച്ച റിപ്പോർട്ട് പോലീസ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് നൽകി. വൈദ്യപരിശോധന നടത്തി ശാസ്ത്രീയതെളിവുകൾ ശേഖരിക്കുകയും, കോടതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.പോലീസ് സംഭവസ്ഥലങ്ങളിൽ എത്തി അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ചു. പീഡനം നടന്ന സ്ഥലങ്ങളിലെ രേഖകൾ പരിശോധിച്ചപ്പോൾ കുട്ടിയെ പ്രതികൾ അവിടങ്ങളിൽ എത്തിച്ചത് ബോധ്യപ്പെട്ടു.ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം, പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിരുന്നു. തുടർന്ന് രണ്ടാംപ്രതി ബിൻസിയെ കായംകുളം മൂന്നാം കുറ്റിയിൽ നിന്നും ഞാറാഴ്ച കണ്ടെത്തി കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തശേഷം വനിതാ എസ് ഐ കെ ആർ ഷെമി മോൾ അറസ്റ്റ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പോലീസ് നീക്കം. ഒന്നാം പ്രതിയായ അഭിഭാഷകന്റെ ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്ക് രണ്ടാം പ്രതി കൂട്ടുനിന്നുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ലൈംഗികപീഡനത്തിന് എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുത്ത ഇവർ ഇതിനായി പ്രതിഫലം പലതവണ കൈപ്പറ്റുകയും ചെയ്തതായി വ്യക്തമായി. പീഡനം അറിഞ്ഞിട്ടും കുട്ടിയെ സംരക്ഷിക്കാൻ ബാധ്യതയുള്ള പ്രതി ആരെയും അറിയിക്കാതെ മറച്ചുവക്കുകയും, നിയമപരമായ ബോധമുള്ള ഒന്നാം പ്രതിക്ക് പീഡനങ്ങൾക്ക് എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്തതായും വ്യക്തമായി. പ്രതിയെ കോടതിയിൽ ഹാജരാക്കി .



