
യുവതിക്കുനേരെ ലൈംഗികാതിക്രമം കാട്ടുകയും നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു
യുവതിയെ കടന്നുപിടിച്ച് അപമാനിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും നഗ്ന ദൃശ്യങ്ങളും ചിത്രങ്ങളും വിവിധ സൈറ്റുകളിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി മണിമല മുക്കട വടക്കേച്ചരുവിൽ അജിത്ത് മോഹനൻ (20) ആണ് പിടിയിലായത്. 2023 ജൂലൈ 14 നും ഡിസംബർ 21 നുമാണ് സംഭവം നടന്നത്. ഈ ദിവസങ്ങളിൽ 20 കാരിയായ സുഹൃത്തിനെ ബൈക്കിൽ കയറ്റി റാന്നി സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിന്റെ പിന്നിൽ എത്തിച്ച് ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.
പിന്നീട് സൗഹൃദം സ്ഥാപിച്ച് വീഡിയോ കോളിൽ വിളിച്ച് നഗ്നതകാട്ടാൻ പ്രേരിപ്പിക്കുകയും, തുടർന്ന് യുവതിയുടെ അറിവോ സമ്മതമോ കൂടാതെ വിവിധ സൈറ്റുകളിൽ അവ അപ്ലോഡ് ചെയ്യുകയും ചെയ്തു. കൂടാതെ കൂട്ടുകാർക്കും മറ്റും അയച്ചുകൊടുത്തതിലൂടെ യുവതിക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്തു. കഴിഞ്ഞദിവസം യുവതി സ്റ്റേഷനിലെത്തി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ, റാന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി മൊബൈലിൽ പ്രചരിപ്പിച്ചതും, ഡ്രോപ്പ് എം എം എസ് എന്ന ഇന്റർനെറ്റ് സൈറ്റിൽ അപ്ലോഡ് ചെയ്തതുമായ നഗ്നചിത്രങ്ങളുടെ സ്ക്രീൻഷോട്ട്, ഒരു സുഹൃത്തിന്റെ ഫോണിൽ നിന്ന് എടുത്ത് യുവതി പോലീസിന് കൈമാറി. ഇതുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക വിവരങ്ങൾ ലഭ്യമാകുന്നതിന് പോലീസ്, ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.
യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് പത്തനംതിട്ട സി ജെ എം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. ഇന്ന് സ്റ്റേഷനിൽ ഹാജരായ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തി, പിന്നീട് അറസ്റ്റ് ചെയ്തു. ശാസ്ത്രീയ പരിശോധനയ്ക്കായി മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. റാന്നി പോലീസ് ഇൻസ്പെക്ടർ ആർ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണ സംഘത്തിൽ എസ് ഐ റെജി തോമസ്, എ എസ് ഐ അജു കെ അലി എന്നിവരാണ് ഉള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



