
വസ്തുസംബന്ധമായ തർക്കത്തെതുടർന്ന് വീടുകയറി ആക്രമണം : ഒരാൾ അറസ്റ്റിലായി
വസ്തുസംബന്ധമായ തർക്കത്തെതുടർന്ന് നിലനിൽക്കുന്ന മുൻവിരോധത്താൽ വീട്ടമ്മയെയും സഹോദരിയേയും വീട്ടിൽകയറി അസഭ്യം വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ ഒരാളെ പന്തളം പോലീസ് പിടികൂടി.കുരമ്പാല വടക്ക് മാവര കുറുമ്പോലയ്യത്ത് താഴെതിൽ വീട്ടിൽ ജി വിഷ്ണു (28) ആണ് അറസ്റ്റിലായത്. ഇയാൾ കേസിൽ ഒന്നാം പ്രതിയാണ്, രണ്ടാം പ്രതി ഇയാളുടെ അമ്മാവൻ ശിവാനന്ദനെ കിട്ടിയിട്ടില്ല. ഈമാസം രണ്ടിന് വൈകിട്ട് 4 നാണ് സംഭവം. കുരമ്പാല കുരുമ്പേലി മുകളിൽ പാറയ്ക്ക് സമീപം കിഴക്കേക്കര വീട്ടിൽ കെ എസ് ആശാലത (59) ക്കും സഹോദരിക്കുമാണ് പ്രതികളുടെ മർദ്ദനമേറ്റത്.
ആശാലതയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചകയറിയ പ്രതികൾ ഇരുവരെയും അസഭ്യം വിളിച്ചത് ആശാലത ഫോണിൽ പകർത്തി. പ്രകോപിതനായ വിഷ്ണു കയ്യിലിരുന്ന കമ്പുകൊണ്ട് ഇവരുടെ തലയ്ക്കും ഇടതു ചെവിക്ക് മുകളിലായും അടിച്ചു. താഴെ വീണപ്പോൾ നൈറ്റി വലിച്ചുകീറി അപമാനിച്ചു. പിറ്റേന്ന്, വീട്ടമ്മ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വിവരം ലഭിച്ചതിനെതുടർന്ന് എസ് സി പി ഓ ജലജയെ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ് മൊഴിരേഖപ്പെടുത്താൻ നിയോഗിക്കുകയും, മൊഴിയുടെ അടിസ്ഥാനത്തിൽ എസ് ഐ ജി സന്തോഷ് കുമാർ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
4 ന് അന്വേഷണം ആരംഭിച്ച പോലീസ്, പ്രതി ദേഹോപദ്രവം ഏൽപ്പിക്കാൻ ഉപയോഗിച്ച കമ്പ് സ്ഥലത്തുനിന്നും കണ്ടെടുത്തു. പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിലിൽ ഉച്ചയ്ക്ക് 1 ന് കുളനട നിന്നും യുവാവിനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു, തുടർന്ന് 2.30 ന് അറസ്റ്റ് രേഖപ്പെടുത്തി. തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. രണ്ടാം പ്രതിക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി



