
ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ കാർ യാത്രക്കാരനെയും കുടുംബത്തെയും കൈയ്യേറ്റം ചെയ്ത് പരിക്കേല്പിച്ച പ്രതി അറസ്റ്റിൽ
അടൂരിൽ ക്ഷേത്രദർശനം കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തെ കൈയ്യേറ്റം ചെയ്യുകയും കാർ യാത്രക്കാരനെ കമ്പെടുത്ത് തലയ്ക്ക് അടിച്ച് പരിക്കേല്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ പെരിങ്ങനാട് നെല്ലിമുകൾ സ്വദേശിയായ മുകളുവിള വടക്കേതിൽ വീട്ടിൽ ജയകുമാർ (50) ആണ് അറസ്റ്റിലായത്. നെല്ലിമുകൾ എന്ന സ്ഥലത്ത് വെച്ച് മോട്ടോർസൈക്കിളിൽ പോയ പ്രതി കാറിന്റെ മുമ്പിലായി നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ പ്രതിയെ പിടിച്ചെഴുന്നേല്പിച്ച സമയം കാറിലുളളവരെ അസഭ്യം പറഞ്ഞു കൊണ്ട് കാർ ഡ്രൈവറെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. കാറിലെ യാത്രക്കാർ തടസ്സം പറയാനെത്തിയ സമയം പ്രതി സമീപത്ത് നിന്നും കമ്പെടുത്ത് യാത്രക്കാരന്റെ തലയ്ക്ക് അടിച്ച് പരിക്കേല്പിച്ചു. ക്രിസ്മസ് ദിനത്തിൽ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത് .സംഭവത്തിന് അടൂർ പോലീസ് സബ് ഇൻസ്പെക്ടർ അനൂപ് രാഘവൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു. നരഹത്യാശ്രമം ,അബ്കാരിക്കേസ്,,അടിപിടിക്കേസ് ഉൾപ്പടെ അടൂർ പോലീസ് സ്റ്റേഷനിലെ പത്തോളം കേസിലെ പ്രതിയും റൌഡിലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. കൂടാതെ ടിയാനെതിരെ ഏനാത്ത്, തിരുവനന്തപുരം മ്യൂസിയം,പത്തനംതിട്ട,നൂറനാട്,ഹരിപ്പാട്, തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽക്കേസുകൾ ഉളളതും അടൂർ എക്സൈസ് കേസിൽ പ്രതിയായിട്ടുളളയാളുമാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.



