
പച്ചമണ്ണ് കടത്തിനെപ്പറ്റി വിവരം അറിയിച്ചതിന്റെ പേരിൽ വീടുകയറി അതിക്രമം : രണ്ട് പ്രതികൾ അറസ്റ്റിൽ
പച്ചമണ്ണ് കടത്തിനെപ്പറ്റി പോലീസിനെ വിവരമറിയിച്ചതിന്റെ പേരിൽ വീടുകയറി അതിക്രമം നടത്തിയ കേസിൽ രണ്ടുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പ്രമാടം മല്ലശ്ശേരി ളാക്കൂർ മണിമല കിഴക്കേതിൽ വീട്ടിൽ ജോബിൻ കുഞ്ഞുമോൻ (36), വള്ളിക്കോട് വാഴമുട്ടം കിഴക്ക് വിളയിൽ വീട്ടിൽ ഷാജി ജോസഫ് (44) എന്നിവരാണ് പിടിയിലായത്. വാഴമുട്ടം പന്തലാടി മണക്കൂപ്പ കുറ്റിച്ചിറ ഷാന്റോ വില്ലയിൽ സ്റ്റെഫി സാബുവിന്റെ ഭാര്യ ഷിന്റ മേരി ഉമ്മനാണ് പത്തനംതിട്ട പോലീസിൽ പരാതി നൽകിയത്.
ഇവരുടെ പിതാവ്, പ്രതികൾ പച്ചമണ്ണ് അനധികൃതമായി നടത്തുന്നത് സംബന്ധിച്ച് പോലീസിൽ അറിയിച്ചതിലെ വിരോധം കാരണം, വെള്ളിയാഴ്ച്ച വൈകിട്ട് നാലരയ്ക്ക് വീടിന്റെ പറമ്പിൽ അതിക്രമിച്ചുകയറി, പിതാവിനെ ഉപദ്രവിക്കാൻ ശ്രമിച്ചു. അക്രമികളെ തടയാൻ മുതിർന്ന ഇവരുടെ സഹോദരനായ 17 കാരനെ ഒന്നാം പ്രതി ഇടതുകഴുത്തിൽ അടിക്കുകയും, കഴുത്തിനു കുത്തിപ്പിടിക്കുകയും ചെയ്തു. ഇരുവരും അസഭ്യം വിളിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും, തുടർന്ന് ഷിന്റയെയും അമ്മയെയും കൈകളിൽ പിടിച്ച് തള്ളുകയുമായിരുന്നു.
പിറ്റേന്ന് വിവരം ലഭിച്ചത് പ്രകാരം പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ ഏ എസ് ഐ സുമാ കുമാരി വീട്ടിലെത്തി ഷിന്റയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന്, എസ് ഐ ബിനോജ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം തെരച്ചിൽ വ്യാപകമാക്കിയ പോലീസ്, വാഴമുട്ടത്തുനിന്നും ഇരുവരെയും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെതുടർന്ന് അറസ്റ്റ് തിങ്കൾ രാവിലെ രേഖപ്പെടുത്തി.പ്രതികളെ കോടതിയിൽ ഹാജരാക്കി.



