
ലഹരിവസ്തുക്കൾക്കെതിരായ പോലീസ് നടപടി തുടരുന്നതിനിടെ 2 കിലോയിലധികം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
ലഹരിവസ്തുക്കൾക്കെതിരായ പോലീസ് നടപടി ജില്ലയിൽ തുടരുന്നതിനിടെ 2 കിലോയിലധികം കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. പത്തനംതിട്ട,ആനപ്പാറ
മണ്ണിൽ ചുങ്കക്കാരൻ വീട്ടിൽ അർഷാദ് ഖാൻ ( 28), സുഹൃത്ത് ,ആനപ്പാറ,ചുങ്കക്കാരൻ വീട്ടിൽ റഫീഖ് ( 31) എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും ആറന്മുള, കോയിപ്രം സ്പെഷ്യൽ ബ്രാഞ്ച്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ചേർന്ന് ബുധൻ
രാത്രി 9.15 ഓടെ സ്കൂട്ടറിൽ യാത്രചെയ്തുവന്ന ഇവരെ കോഴഞ്ചേരി പാലത്തിൽ വച്ച് തടഞ്ഞു പിടികൂടുകയായിരുന്നു. രണ്ട് കിലോയിലധികം കഞ്ചാവും ,40000 രൂപയും പ്രതികളിൽ നിന്നും കണ്ടെടുത്തു. സ്കൂട്ടറിന്റെ സീറ്റിനടിയിലെ സ്ഥലത്ത് പാക്കറ്റിലായി സൂക്ഷിച്ചനിലയിലായിരുന്നു 2.120 കിലോ കഞ്ചാവ്. പ്ലാസ്റ്റിക് ചുറ്റിക്കെട്ടി ബ്രൗൺ നിറത്തിലുള്ള സെല്ലോ ഫൈൻ ടേപ്പ് കെട്ടിയ നിലയിലാണ് സൂക്ഷിച്ചുവച്ചിരുന്നത്.
തിരുവല്ല കുമ്പഴ റോഡിൽ സ്കൂട്ടറിൽ സഞ്ചരിച്ച് വന്ന ഇരുവരെയും പിന്നീട് കോയിപ്രം പോലീസിന് കൈമാറി. കോയിപ്രം പോലീസ് തുടർ നടപടി കൈകൊണ്ടു. ഒന്നാം പ്രതിക്ക് ആറന്മുള സ്റ്റേഷനിൽ 2023 ൽ രജിസ്റ്റർ ചെയ്ത എൻ ഡി പി എസ് കേസ് നിലവിലുണ്ട്. ഒന്നാം പ്രതി റഫീഖ് വിദേശത്ത് ജോലിയിലായിരുന്നു. അവധിക്ക് നാട്ടിലെത്തിയതാണ്. കഞ്ചാവ് ശേഖരിച്ച് കടത്തിക്കൊണ്ടുവന്ന് വില്പനയ്ക്ക് വേണ്ടി സൂക്ഷിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. അർഷാദ് ഖാൻആണ് സ്കൂട്ടർ ഓടിച്ചത്, ഇയാളുടെ ജീൻസിന്റെ പോക്കെറ്റിൽ നിന്നാണ് പണം കണ്ടെത്തിയത്. ഇരുവരുടെയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
പോലീസ് സംഘത്തിൽ കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ ജി .സുരേഷ് കുമാർ, എസ് ഐ ഗോപകുമാർ, ഗ്രേഡ് എസ് ഐമാരായ ഷൈജു, ബിജു, അജി, എ എസ് ഐ, ഷിബുരാജ്, എസ് സി പി ഓമാരായ വിപിൻരാജ്, ഉദയൻ, സുരേഷ്, സി പി ഓമാരായ അഖിൽ ബാബു, അനന്തു സാബു, അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു.



