News

വിൽപ്പനയ്ക്കായി കടത്തിയ രണ്ടു കിലോയോളം കഞ്ചാവുമായി രണ്ടു യുവാക്കൾ പോലീസിൻ്റെ പിടിയിലായി

  • വില്പ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കളെ പുളിക്കീഴ് പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരം കൈമാറിയതിനെ തുടർന്ന്, സംയുക്തനീക്കത്തിലാണ് ഇവർ കുടുങ്ങിയത്. കോട്ടയം പള്ളിക്കച്ചിറ പായിപ്പാട് അമ്പാട്ട് പറമ്പിൽ വീട്ടിൽ സുമിത്ത് സാബു (30), കോട്ടയം പായിപ്പാട് തൃക്കൊടിത്താനം പ്ലാപ്പറമ്പിൽ വീട്ടിൽ റ്റിൻസൺ എന്ന അരുൺ (28) എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്നും 1.833 കിലോ കഞ്ചാവ് പിടിച്ചെടുത്തു. തുടർന്ന് പുളിക്കീഴ് പോലീസ് ഇന്ന് പുലർച്ചെ 3 ന് കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു. ചൊവ്വാഴ്ച രാത്രി 10.20 നാണ് ആലംതുരുത്തി പാലത്തിനു സമീപത്തുവച്ച്, മാന്നാർ ഭാഗത്തുനിന്നും ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ വന്ന യുവാക്കളെ തടഞ്ഞു കസ്റ്റഡിയിലെടുത്തത്. അരുൺ ആണ് ബൈക്ക് ഓടിച്ചത്,പിന്നിലിരുന്ന സുമിത്തിന്റെ മടിയിൽ സൂക്ഷിച്ച തുണിസഞ്ചിയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. സുമിത് കേസിൽ ഒന്നാം പ്രതിയാണ്. തിരുവല്ല ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു പോലീസ് നടപടി.പുളിക്കീഴ് പോലീസ് ഇൻസ്‌പെക്ടർ കെ അജിത് കുമാർ പരിശോധനക്ക് നേതൃത്വം നൽകി. ചെറു പൊതികളിലാക്കി വിൽപ്പനയ്ക്കായി വാങ്ങിക്കൊണ്ടുവന്നതാണെന്ന് യുവാക്കൾ പോലീസിനോട് സമ്മതിച്ചു. മാന്നാർ വഴി കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഇവർ പോലീസിന്റെ വലയിൽ കുടുങ്ങിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തു, കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ചത് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘത്തിൽ എസ് ഐ ഉണ്ണികൃഷ്ണൻ, എസ് സി പി ഓ അനീഷ്, സി പി ഓമാരായ അനിൽ കുമാർ, അജിമോൻ എന്നിവരാണ് ഉണ്ടായിരുന്നത്.പോലീസിനെ കണ്ടു കടന്നുകളയാൻ ശ്രമിച്ച യുവാക്കളെ സാഹസികമായി വളഞ്ഞു പിടിക്കുകയായിരുന്നു. കഞ്ചാവുകണ്ടെടുത്ത ശേഷം പ്രതികളെ വിശദമായി ചോദ്യം ചെയ്തു. കല്ലൂപ്പാറയിലുള്ള ഒരാളിൽ നിന്നും 38000 രൂപയ്ക്ക് വാങ്ങിയതാണെന്നും കോട്ടയത്തേക്ക് കൊണ്ടുപോകുന്നവഴിയാണെന്നും പോലീസിനോട് സമ്മതിച്ചു. പിന്നീട് നടത്തിയ ദേഹപരിശോധനയിൽ സുമിത്തിന്റെ പാന്റിന്റെ പോക്കറ്റുകളിൽ നിന്നായി പണവും മൊബൈൽ ഫോണും കണ്ടെടുത്തു. രണ്ടാം പ്രതിയായ അരുണിന്റെ പക്കൽ നിന്നും മൊബൈൽ ഫോണും ഡെബിറ്റ് കാർഡും കണ്ടെടുത്തു.
    സുമിത്ത് കീഴ്വായ്പൂര്, തൃക്കൊടിത്താനം, തിരുവല്ല തെന്മല പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. തിരുവല്ല ഒഴികെയുള്ള സ്റ്റേഷനുകളിലെത് കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് എടുത്ത കേസുകളാണ്. മാരകായുധവുമായി ലഹളമുണ്ടാക്കിയതിനും മറ്റും രജിസ്റ്റർ ചെയ്ത കേസാണ് തിരുവല്ലയിലേത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page