
പത്തുപവന്റെ സ്വർണമാല മോഷണം പോയ കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിലായി
വീട്ടുടമസ്ഥയുടെ 10 പവനോളം തൂക്കം വരുന്ന സ്വർണമാല മോഷണം പോയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ, വീട്ടുജോലിക്കുനിന്ന യുവതിയെ പോലീസ് പിടികൂടി. ഇലന്തൂർ പാലച്ചുവട് ഭഗവതി ക്ഷേത്രത്തിനു സമീപം കോട്ടൂർ വീട്ടിൽ നിന്നും വടശ്ശേരിക്കര പേഴുംപാറ ഉമ്മമുക്ക് തടത്തിൽ വീട്ടിൽ രാജേന്ദ്രന്റെ ഭാര്യ മായ എന്ന് വിളിക്കുന്ന കെ ജി കൃഷ്ണകുമാരി (40) യാണ് റാന്നി പോലീസിന്റെ പിടിയിലായത്. റാന്നി പുതുശ്ശേരിമല മാർതോമ്മ പള്ളിക്ക് സമീപം പരപ്പാട്ട് വീട്ടിൽ ഷാഹുൽ ഹമീദിന്റെ ഭാര്യ ഷെറീന അസീസിന്റെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. 2021 ഒക്ടോബർ 28 നും ഈവർഷം ഫെബ്രുവരി 26 നുമിടയിലുള്ള കാലയളവിലാണ് മോഷണം നടന്നതെന്ന് മൊഴിയിൽ പറയുന്നു. താലിഉൾപ്പെടെയാണ് നഷ്ടപ്പെട്ടത്. വീട്ടിൽ ജോലിക്ക് നിന്ന കൃഷ്ണകുമാരി കിടപ്പുമുറിയുടെ അലമാരയിലെ ലോക്കറിൽ നിന്നും എടുത്തുകൊണ്ടു പോയതായാണ് ഷെറീന റാന്നി സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് എസ് ഐ റെജി തോമസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു.
ഷെറീന വീട്ടമ്മയാണ്, ഭർത്താവ് ഷാഹുൽഹമീദ് നാലുവർഷം മുമ്പ് മരണപ്പെട്ടു., മകൻ വിദേശത്തായിരുന്നു. വീട്ടിൽ തനിച്ചാണ് താമസം. മാല ധരിക്കാതെ അലമാരയിലെ വലിപ്പിന്റെ ഉള്ളിലെ ചെറിയ അറയിൽ സൂക്ഷിച്ചിരി
ക്കുകയായിരുന്നു. 2025 ഫെബ്രുവരിയിൽ ലോക്കർ തുറന്നു നോക്കിയപ്പോൾ മാല കാണാതായതിനെ തുടർന്ന് ജോലിക്കാരിയോട് തിരക്കിയപ്പോൾ എടുത്തിട്ടുണ്ടെന്നും, തിരിച്ചു തരാമെന്നും സമ്മതിച്ചതായി പറയുന്നു. എന്നാൽ ഇതുവരെ തിരിച്ചു കിട്ടാത്തതിനാൽ പരാതി നൽകുകയായിരുന്നു.
സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തിയ വനിതാപൊലീസ് ഉൾപ്പെട്ട സംഘം , രഹസ്യവിവരത്തേതുടർന്ന് യുവതിയെ റാന്നി താലൂക്ക് ആശുപത്രിയിൽ നിന്നും ഉടനടി കസ്റ്റഡിയിലെടുത്തു. ഷെറീന കണ്ടുതിരിച്ചറിഞ്ഞതിനെ തുടർന്ന് പോലീസ് യുവതിയുടെ അറസ്റ്റ് ഉച്ചയ്ക്ക് 12.30 ന് രേഖപ്പെടുത്തി. തുടർനടപടികൾക്ക് ശേഷം ഇവരുടെ മൊഴി രേഖപ്പെടുത്തി. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട കാത്തലിക് സിറിയൻ ബാങ്കിൽ യുവതി പണയം വെച്ച സ്വർണ്ണമാല കണ്ടെടുത്തു. ബാങ്ക് മാനേജർ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന്, അപ്രൈസറെ കാണിച്ച് മാലയുടെ മാറ്റും തൂക്കവും നിശ്ചയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി



